മര്കസിലെ കേശപ്രദര്ശനം തുടരേണ്ടതില്ലെന്ന് : കാന്തപുരം മുശാവറ തീരുമാനം

കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച് കാരന്തൂര്‍ മര്‍കസില്‍ നടത്തിവരാറുള്ള കേശ പ്രദര്‍ശനം തുടരേണ്ടതില്ലെന്ന് എ.പി വിഭാഗം മുശാവറ (കൂടിയാലോചന സമിതി) തീരുമാനം. പ്രവാചക ന്റേതെന്ന് അവകാശപ്പെടുന്ന വിവാദകേശത്തെ ചൊല്ലി സംഘടന ക്കകത്തെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് സുന്നി കാന്തപുരം വിഭാഗത്തിന്റെ പരമോന്നത സഭയായ മുശാവറ വ്യാഴാഴ്ച കോഴിക്കോട്ട് ചേര്‍ന്നത്. വിവാദകേശം സംബന്ധിച്ച് ഭിന്നിച്ചുനില്‍ക്കുന്ന സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും ജംഇയ്യതുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയുമായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ നിലപാടുകള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്ന തരത്തിലാണ് മുശാവറയില്‍ തീരുമാനമുണ്ടായത്. കാന്തപുരം വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനും സംവാദ വേദികളിലെ സജീവസാന്നിധ്യവുമായ നൗഷാദ് അഹ്‌സനിക്കും സംഘടനയിലെ പ്രമുഖ ആത്മീയ പ്രഭാഷകന്‍ കുരുവട്ടൂര്‍ ഹാഫിള് അബ്ദുല്‍ ഹകീമിനും വേദികളില്‍ വിലക്കേ ര്‍പ്പെടുത്താനും മുശാവറയില്‍ ധാരണയായിട്ടുണ്ട്. മുശാവറയില്‍ അംഗമല്ലാത്ത സുലൈമാന്‍ സഖാഫി മാളിയേക്കല്‍ കൊണ്ടുവന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടായതെന്ന് അറിയുന്നു. മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തെ ഇകഴ്ത്തുന്ന രീതിയില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പരസ്യപ്രസ്താവനയുമായി ചിലര്‍ രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് കാന്തപുരം ഗ്രൂപ്പില്‍ നിലനിന്നിരുന്ന ഭിന്നത മറനീക്കി പുറത്തുവന്നത്. പൊന്മളക്കെതിരെയുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് രാമന്തളിക്കെതിരെ സംഘടന അച്ചടക്കനടപടി എടുത്തെങ്കിലും പൊന്മളക്കെതിരെയുള്ള പ്രചാരണം പത്രദൃശ്യമാധ്യമങ്ങള്‍ വഴിയും സോഷ്യ ല്‍നെറ്റ്‌വര്‍ക്കുകളിലൂടെയും ഇദ്ദേഹവും കൂട്ടരും തുടര്‍ന്നുവന്നു. നേതൃത്വത്തിലുള്ള ഒരു വിഭാഗം ഒപ്പമുള്ളതിനാലാണ് രാമന്തളിക്ക് ഇതിന് ധൈര്യം കിട്ടുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടി യുണ്ടാവണമെന്നും പൊന്മളയും ഒപ്പമുള്ളവരും നിലപാടെടുത്ത തോടെയാണ് വ്യാഴാഴ്ച മുശാവറ ചേര്‍ന്നത്. നബിദിനത്തോടനുബന്ധിച്ച് നടക്കാറുള്ള മര്‍കസിലെ കേശ പ്രദര്‍ശനം തുടരേണ്ട തില്ലെന്ന തീരുമാനമെടുപ്പിക്കാനായതും കാന്തപുരത്തിന്റെ ശിഷ്യരും പ്രമുഖ പ്രഭാഷകരുമായ നൗഷാദ് അഹ്‌സനിക്കും ഹാഫിള് അബ്ദുല്‍ ഹകീമിനും വിലക്കേര്‍പ്പെടു ത്താനായതും പൊന്മളയുടെ വിജയമായാണ് വീക്ഷിക്കപ്പെടുന്നത്.