മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: എസ്.കെ.എസ്.എസ്.എഫ്.

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ പേരില്‍ സാമ്പത്തിക ചൂഷണം ലക്ഷ്യമാക്കി അവതരിപ്പിച്ച കേശം വ്യാജമാണെന്നു കാന്തപുരം വിഭാഗത്തിലെ ഒരുവിഭാഗംതന്നെ സമ്മതിച്ച സാഹചര്യത്തില്‍ അതുപയോഗിച്ചുള്ള സാമ്പത്തിക ചൂഷണകേന്ദ്രത്തിനു ശില പാകാന്‍ മന്ത്രി പരിവാരങ്ങളുമായി വന്നതിന്റെ ധാര്‍മികതയെന്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കണ മെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കാംപയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സുകൃതങ്ങളുടെ സമുദ്ധരണത്തിന് എന്ന പ്രമേയവുമായി രണ്ടുമാസം നീണ്ടുനില്‍ക്കുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വ്യാജകേശം സൂക്ഷിക്കാന്‍ പള്ളി നിര്‍മിക്കുമെന്നും അതിനു ചുറ്റും ടൗണ്‍ഷിപ്പ് പണിയുമെന്നും പ്രചരിപ്പിച്ച് സ്വരൂപിച്ച കോടിക്കണക്കിനു രൂപ സംബന്ധിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണം. ഇത്തരം ചൂഷകര്‍ക്ക് ഇടം ലഭിക്കാന്‍ മഹല്ല് തലങ്ങളില്‍ നടന്നുവരുന്ന ശിഥിലീകരണ ശ്രമങ്ങള്‍ക്കു സംസ്ഥാന ആഭ്യന്തരവകുപ്പ് ഒത്താശചെയ്തുകൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണ്.  സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, അയൂബ് കൂളിമാട് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഫൈസി കൂടത്തായി പ്രസീഡിയം നിയന്ത്രിച്ചു. മുജീബ് ഫൈസി പൂലോട് വിഷയാവതരണം നടത്തി.