ജംഉം ഖസ്റും

ദീര്‍ഘയാത്ര ചെയ്യുന്നവര്‍ക്ക് നിസ്‌കാരം ചുരുക്കിനിര്‍വ്വഹിക്കലാണ് ഉത്തമം. 'മക്കയില്‍ നിന്ന് ഉസ്ഥാനിലേക്ക് യാത്ര ചെയ്യുമ്പോള്‍ നാല് ബുര്‍ദിനെക്കാള്‍ (രണ്ട് മര്‍ഹല ദൂരം) കുറഞ്ഞ ദൂരമാണെങ്കില്‍ നിങ്ങള്‍ ഖസ്‌റാക്കാന്‍ (ചുരുക്കി നിസ്‌കരിക്കാന്‍ പാടില്ല) എന്ന നബി (സ)യുടെ വചനമാണ് തെളിവായി കണക്കാക്കുന്നത്. ശരീഅത്തില്‍ അനുവദനീ യമായ യാത്രയിലാണ് ഇത് സാധ്യമാകുന്നത്. സ്ഥലങ്ങള്‍ കാണാന്‍ വേണ്ടി യാത്ര ചെയ്യുന്നവന് അനുവദനീയമല്ല. (ഫത്ഹുല്‍ മുഈന്‍ -106) സമയബന്ധിതമായി നിര്‍വ്വഹിക്കപ്പെടുന്നതോചുരുക്കി ഖസ്‌റാക്കാവുന്ന (ചുരുക്കി നിസ്‌കരിക്കല്‍) യാത്രയില്‍ ഖളാആയതോ ആയ നാല് റക്അത്തുള്ള നിസ്‌കാരം ചുരുക്കി നിസ്‌കരിക്കലും ളുഹ്‌റ് - അസര്‍ നിസ്‌കാരങ്ങളും മഗ്‌രിബ് - ഇശാഅ് നിസ്‌കാരങ്ങളും ജംആക്കല്‍ (കൂട്ടി നിസ്‌കരിക്കല്‍) അനുവദനീയമാണ്. യാത്ര ആരംഭിക്കുന്ന നാടിന്റെ അതിര്‍ത്തി വിട്ട് കടക്കുന്നതോടെയാണ് യാത്ര തുടങ്ങുന്നത്.
സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുക, പുര്‍ണ്ണമായ നാല്ദിവസം യാത്രചെയ്യുക, യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്ത് എത്തുകയും അവിടെ താമസിക്കാനുദ്ദേശിക്കുക തുടങ്ങിയ കാരണങ്ങളാണ് യാത്ര അവസാനിക്കുന്നതായി കണക്കാക്കുന്നത്. എന്നാല്‍ യാത്ര പുറപ്പെട്ടിട്ട് തന്റെ ആവശ്യം പൂര്‍ണ്ണമാകാത്ത സഹചര്യത്തില്‍ പതിനാറ് ദിവസം വരെ തുടരാവുന്നതാണ്.
ചുരുക്കി നിസ്‌കരിക്കുമ്പോള്‍ ശര്‍ഥായ കാര്യങ്ങള്‍
1. തക്ബീറത്തുല്‍ ഇഹ്‌റാമില്‍ ഖസ്‌റാക്കുന്നുവെന്ന നിയ്യത്ത് ചെയ്യുക
2. പൂര്‍ണ്ണമായി നിസ്‌കരിക്കുന്നവനോട് യാത്രക്കാരനാണെങ്കിലും തുടരാതിരിക്കുക.
3. നിസ്‌കാരത്തിന്റെ സമയങ്ങളില്‍ യാത് അവസാനിപ്പിക്കാതിരിക്കുക.
മുന്തിച്ച് ജംആക്കി (കൂട്ടിനിസ്‌കരിക്കല്‍) നിസ്‌കരിക്കുമ്പോള്‍ ശര്‍ഥായ കാര്യങ്ങള്‍: ഒന്നാം നിസ്‌കാരത്തില്‍ ജംആക്കുന്നതായി (കൂട്ടിനിസ്‌കരിക്കല്‍)കരുതുക. ഇരു നിസ്‌കാരങ്ങള്‍ക്കിടയില്‍ തര്‍ത്തീബ് (തുടര്‍ച്ച), മുവാലാത്ത് (ക്രമപാലനം) ഉണ്ടായിരിക്കുക.
ഒന്നാം നിസ്‌കാരത്തിന്റെ സമയത്ത് ജംആക്കുന്നതായി നിയ്യത്ത് ചെയ്യുക. രണ്ടാം നിസ്‌കാരത്തിന്റെ അവസാനം വരെ യാത്ര തുടരുക എന്നിവ പിന്തിച്ച് ജംആക്കുന്ന (കൂട്ടിനിസ്‌കരിക്കല്‍) തിനുള്ള ശര്‍ഥുകളാണ്.
യാത്രയുടെദൂരം
ദീര്‍ഘയാത്ര ചെയ്യുമ്പോള്‍ രണ്ട് മര്‍ഹല ദൂരം യാത്ര ചെയ്യുമ്പോഴാണ് ഖസ്‌റാക്കി,(ചുരുക്കി നിസ്‌കരിക്കല്‍) അനുവദിക്ക പ്പെട്ടത്. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ), അബ്ബാസ് (റ) തുടങ്ങിയ സ്വഹാബാക്കള്‍ നാല് ബുര്‍ദ് (രണ്ട് മര്‍ഹല) ദൂരം യാത്ര ചെയ്യുമ്പോള്‍ ഖസ്‌റാക്കി (ചുരുക്കി നിസ്‌കരിക്കല്‍) നിസ്‌കരിച്ചുവെന്നതാണ് തെളിവായി കണക്കാക്കുന്നത്. അതായത്, യാത്ര സാമഗ്രികളുമായി ഒരു ദിവസം തുടര്‍ച്ചയായി വാഹനപ്പുറത്ത് യാത്ര ചെയ്യാവുന്ന ദൂരം 85.5 മൈല്‍ ദൂരം. അല്ലെങ്കില്‍ 132. 768 കി.മി ആണെന്നാണ് പണ്ഡിതാര്‍ അതിന് വിശദീകരണം നല്‍കുന്നത്. (അല്‍ ഹിസാബുശ്ശര്‍ഇ ബിന്നിളാമില്‍ മശ്‌റഇ, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍)
കടലില്‍ യാത്ര ചെയ്യുമ്പോഴും ഇതേ ദൂരം തന്നെയാണ് പരിഗണിക്കുന്നത്. -മഹല്ലി 259/1
സമുദ്രത്തില്‍ യാത്ര ചെയ്യുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ വിട്ട് കടക്കുന്നതോടെയാണ് യാത്ര തുടങ്ങുന്നത്. (ഖല്‍യൂബി 256/1) കപ്പലുകളിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോള്‍ ഇത്രയും ദൂരം യാത്ര ചെയ്താല്‍ ഖസ്‌റാക്കാവുന്നതാണ്. (മഹല്ലി 259/1)
ഖിബ്‌ലയിലേക്ക് മുന്നിടുക
യാത്രക്കാരന് നിസ്‌കരിക്കുമ്പോള്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൊണ്ടായിരിക്കണം. സുന്നത്ത് നിസ്‌കരിക്കുന്നവന് ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നിസ്‌കരിക്കല്‍ നിര്‍ബന്ധമില്ല.
നടക്കുന്നവനാണെങ്കില്‍ റുകൂഉം സുജൂദും ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നവന് തല കൊണ്ട് ആംഗ്യം കാണിച്ചാല്‍ മതി.
തക്ബീറത്തുല്‍ഇഹ്‌റാം, റുകൂഅ്, സുജൂദ്, സുജൂദുകള്‍ക്കിടയിലെ ഇരുത്തം തുടങ്ങിയ ഫര്‍ളുകള്‍ ചെയ്യുന്ന സമയത്ത് ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൊണ്ടിരിക്കണം. നിറുത്തം, ഇഅ്തിദാല്‍, തശഹുദ്, സലാം തുടങ്ങിയ ഫര്‍ളുകളില്‍ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നില്‍ക്കേണ്ടതില്ല. മനപൂര്‍വ്വം ഖിബ്‌ലയിലേക്ക് മുന്നിട്ടില്ലെങ്കില്‍ നിസ്‌കാരം ബാഥിലാകുന്നതാണ്. ദിശയറിയാനും മറ്റും സൗകര്യമായതുകൊണ്ടുതന്നെ കപ്പലില്‍ യാത്ര ചെയ്യുന്നവന്‍ വീട്ടില്‍ നിന്ന് നിസ്‌കരിക്കുന്നത് പോലെ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കല്‍ നിര്‍ബന്ധ•മാണ്. കപ്പിത്താന് നിര്‍ബന്ധമില്ല.
മന:പൂര്‍വ്വം നജിസിന്റെ മേല്‍ ചവിട്ടുകയോ അനാവശ്യമായി കൈകാലുകള്‍ ചവിട്ടുക, ഓടുക തുടങ്ങിയ കാര്യങ്ങള്‍ നിസ്‌കാരത്തില്‍ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്.
രോഗമുണ്ടാകല്‍, മഴ മഞ്ഞുവീഴ്ച പോലുള്ള സാഹചര്യങ്ങളില്‍ ജംഅ് ആക്കല്‍ അനുവദനീയമാണ്. വീട്ടില്‍ നിന്നും ദൂരെയുള്ള പള്ളിയില്‍ ജമാഅത്തായി നിസ്‌കരിക്കുന്നവനാണ് മഴ പെയ്യുമ്പോഴും മഞ്ഞു വീഴ്ചയുടെ സഹചര്യത്തിലും ജംഅ് അനുവദിക്കപ്പെട്ടത്.