അസം മറ്റൊരു ഗുജറാത്താകുമ്പോള്?!

ഇന്ത്യയുടെ സൗഹാര്‍ദ്ദ സംസ്‌കാരത്തിന്‌ കളങ്കം ചാര്‍ത്തുന്ന വര്‍ത്തമാനങ്ങളാണ്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനമായ അസമില്‍ നിന്നും നാം കേട്ട്‌കൊണ്ടിരിക്കുന്നത്‌. വിഭജനത്തിന്റെ കെടുതികള്‍ ഏറെ ഏറ്റുവാങ്ങിയ അസ്സം, അതിന്റെ ആറര പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും വര്‍ഗ്ഗീയ വംശീയ കലാപങ്ങളില്‍ സ്വാസ്ഥ്യം നഷ്‌ടപ്പെട്ട ഭൂമികയായ്‌ തുടരുകയാണ്‌. കലാപം കെട്ടടങ്ങിയെന്ന്‌ സംസ്ഥാന മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌ അവകാശപ്പെടന്നുവെങ്കിലും അത്‌ താല്‍ക്കാലികമാണ്‌. അസം തേടുന്നത്‌ ഒരു ശാശ്വത സമ്പൂര്‍ണ്ണ പരിഹാരമാണ്‌. ഇന്ത്യയുടെ അഭിമാന മതേതര മനസ്സ്‌ സമാധാനിക്കുന്ന ഇടപെടലുകള്‍ ആസ്സാം ആവശ്യപ്പെടുന്നു.
ലോവര്‍ അസമിലെ ബോഡോ സ്വയം ഭരണ പ്രദേശത്തിന്റെ പരിധിയിലുള്ള കൊക്രജര്‍ പ്രവിശ്യയില്‍ കഴിഞ്ഞ പത്ത്‌ നാള്‍ കത്തിയാളി അറുപത്‌ പേരുടെ ജീവനെടുത്ത കലാപത്തിന്റെ ശേഷിപ്പുകള്‍ ഭീകരമാണ്‌. അസം ഡി.ജി.പി, ജെ.എന്‍ ചൗധരി നടത്തിയ ഔദ്യോഗിക വെളിപ്പെടുത്തല്‍ അനുസരിച്ച്‌ 3.78 ലക്ഷം ആളുകളാണ്‌ അഭയാര്‍ത്ഥി ക്യാമ്പുകളെ ആശ്രയിച്ചത്‌. 14, 400 മുസ്‌ലിം വീട്ടുകാര്‍ കുടിയൊഴിക്കപ്പെട്ടു. 2.35 ക്യാമ്പുകള്‍ മുസ്‌ലിംകള്‍ക്കും 75 എണ്ണം ബോഡോകള്‍ക്കുമായി തുറക്കപ്പെട്ടു. അസമിലെ ബോഡോലാന്റ്‌ ടെറിട്ടോറിയല്‍ അഡ്‌മിനിസ്‌ട്രേറ്റ്‌ കേന്ദ്രങ്ങളായ കോക്രജര്‍, ചിരാംഗ്‌, ദുബ്രി, ബോംഗൈഗോണ്‍, ബോന്‍ഗയ്‌ഗാവ്‌, ബക്‌സ ജില്ലകള്‍ വെന്തൊടുങ്ങിയിരിക്കുന്നു. ബോഡോലാന്റ്‌ ലിബറേഷന്‍ ടൈഗേഴ്‌സ്‌ തീവ്രവാദികള്‍ അസമിലെ ന്യൂനപക്ഷ മുസ്‌ലിംകളെ കുടിയേറ്റക്കാരായി മുദ്രകുത്തുകയും അടിക്കടി അക്രമങ്ങള്‍ അഴിച്ച്‌ വിടുകയും ചെയ്‌തതാണ്‌ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമായത്‌. തോക്കുധാരികളായ കലാപകാരികള്‍ കൃഷിയെ ആശ്രയിച്ച്‌ കഴിയുന്ന പാവപ്പെട്ട ഗ്രാമീണ കുടുംബങ്ങള്‍ക്ക്‌ നേരെ രാത്രിയുടെ മറവില്‍ നിറയൊഴിച്ചപ്പോള്‍ പിടഞ്ഞ്‌ വീണത്‌ കുട്ടികളും സ്‌ത്രീകളുമടക്കം നിരപരാധികളായ നിരവധി ജീവനുകളാണ്‌. രണ്ട്‌ ലക്ഷത്തോളം ആളുകള്‍ കിടപ്പാടം നഷ്‌ടപ്പെട്ടവരായി, അച്ഛനും അമ്മയും നഷ്‌ടപ്പെട്ടവര്‍, മക്കള്‍ നഷ്‌ടപ്പെട്ടവര്‍, ഉറ്റവരും ഉടയവരും ഇല്ലാതായവര്‍... ഇരുന്നൂറിലധികം ദുരാതിശ്വാസ ക്യാമ്പുകളാണ്‌ ഗ്രാമാന്തരങ്ങളില്‍ തുറക്കപ്പെട്ടത്‌. റെയില്‍ - ബസ്‌ സര്‍വ്വീസുകള്‍ സ്‌തംഭിച്ചു. വാര്‍ത്താമാധ്യമങ്ങള്‍ നിലച്ചു. വൈദ്യുതി തടസ്സപ്പെട്ടു. ജനങ്ങള്‍ രക്ഷതേടി ജീവനും കൊണ്ടോടി.

കൊക്രജന്‍ ജില്ലയില്‍ ബോഡോലാന്റ്‌ ലിബറേഷന്‍ ടൈഗേഴ്‌സിലെ നാല്‌ പേര്‍ക്ക്‌ വെടിയേറ്റതാണ്‌ സംഘര്‍ഷം ഇത്രമേല്‍ ശക്തിപ്പെടാന്‍ കാരണമായത്‌. തുടര്‍ന്ന്‌, മൊഹിബുല്‍ ഇസ്‌ലാം ഓഫ്‌ ഓള്‍ ബോഡോലാന്റ്‌ മൈനോറിറ്റി സ്റ്റുഡന്‍സ്‌, ആള്‍ ആസാം മൈനോറിറ്റി സ്റ്റുഡന്‍സ്‌ എന്നീ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകരെയും നേതാക്കളെയും ലിബറേഷന്‍ ടൈഗേഴ്‌സ്‌ കേഡര്‍മാന്‍ നിറയൊഴിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള കലാപം പടര്‍ന്ന്‌ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ഭാഗം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ബോഡോ വിഭാഗം സംസ്ഥാന ജനസംഖ്യയിലെ 5.3 ശതമാനം വരുന്ന ഗോത്രവര്‍ഗ്ഗക്കാരാണ്‌. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ കുടിയേറ്റ കര്‍ഷക മുസ്‌ലിംകളും ബോഡോ തീവ്രവാദികളും തമ്മിലാണ്‌ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍. കലാപത്തിന്റെ ഉത്ഭവ കേന്ദ്രമായ കൊക്രജറും ഉദല്‍ഗുരിയം ബോഡോകളുടെ ശക്തികേന്ദ്രവും. ദുബ്രിജില്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ ഭൂരിപക്ഷമുള്ള കേന്ദ്രവുമാണ്‌.
കലാപത്തിന്റെ കനലുകള്‍ കെട്ടടങ്ങിയെങ്കിലും അസമിലെ ആയിരങ്ങളുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ കൊട്ടിയടക്കപ്പെട്ടത്‌ നാം അറിയാതെ പോകരുത്‌. അസമിലെ മുസ്‌ലിംകള്‍ കര്‍ഷക കേന്ദ്രീകൃത ജീവിതം നയിക്കുന്നവരാണ്‌. അവിടെ ഇത്‌ വിളവിറക്കലിന്റെ കാലമാണ്‌. ഉഴ്‌ത്‌ നിരത്തിയ നിലങ്ങളില്‍ വിത്ത്‌ പാകാനുള്ള തയ്യാറെടുപ്പിലായിരുന്നു കര്‍ഷകര്‍. അപ്രതീക്ഷിത കലാപം അവരുടെ ജീവിതത്തിന്റെ വേരറുത്തിരിക്കുകയാണ്‌.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ പട്ടിണി കിടക്കാന്‍ വിധിക്കപ്പെട്ടവര്‍.. വീടും സമ്പാദ്യവും മാത്രമല്ല ജനിച്ചു വളര്‍ന്ന നാടും സ്വന്തക്കാരായ നാട്ടുകാരും നഷ്‌ടമായവര്‍, നിരന്തരം വേട്ടയാടുന്ന രോഗങ്ങള്‍ക്ക്‌ മരുന്നോ പരിചരണമോ ലഭിക്കാത്തവര്‍.. നാണം മറക്കാന്‍ തുണിയില്ലാത്തവര്‍.. എല്ലാം അസമിന്റെ ബാക്കി പത്രങ്ങളാണ്‌. കലാപത്തിന്റെ മുറിവുകളുണങ്ങിയാല്‍ തന്നെ ജീവിതം കരുപിടിക്കാന്‍ കഴിയാത്ത അസമിലെ ന്യൂനപക്ഷ ജനതയുടെ ചിത്രങ്ങള്‍ നമ്മോട്‌ പറയുന്നത്‌. ഇന്ത്യയുടെ പരമാത്മാവും ജീവാ വായുമായ മതേതര മനസ്സിനേറ്റ പോറലുകളുടെ തുടര്‍ക്കഥകളാണ്‌. മതപരവും സാമുദായികവും ജാതീയവും വംശീയവുമായ സംഘര്‍ഷങ്ങള്‍ ഭാരതത്തിന്റെ അഭിമാനത്തിന്‌ ക്ഷതമേല്‍പ്പിക്കുന്നു.
ഇവിടെ, ബോഡോകള്‍ക്ക്‌ സ്വയം ഭരണമുള്ള മേഖലകളിലാണ്‌ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ അക്രമിക്കപ്പെടുന്നത്‌. ബോഡോലാന്റില്‍ സ്വന്തം വംശക്കാരല്ലാത്ത ആരേയും അടുപ്പിക്കാന്‍ തയ്യാറല്ലെന്ന ദുശ്ശാഠ്യത്തിലാണവര്‍. കലാപത്തിന്റെ കനലുകള്‍ വിതച്ചത്‌ ആരാണെങ്കിലും അതിന്റെ ആധി അനുഭവിക്കേണ്ടത്‌ സര്‍വ്വരുമാണ്‌. കൊള്ളകളും, കൊലകളും പാലായനങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളും സ്‌ത്രീകളെയും കുട്ടികളെയും നേര്‍ക്കുള്ള മനുഷ്യത്വ രഹിതമായ അക്രമണങ്ങളും നിറഞ്ഞ്‌ കലങ്ങിമറിയുകയുമാണ്‌ അസം താഴ്‌വര. അസമിന്റെ മണ്ണുമായി നാഭി ബന്ധം മുറിച്ചുമാറ്റാന്‍ പറ്റാത്തവിധം ദശകങ്ങളായി അവിടെ താമസിച്ച്‌ പോരുന്നവര്‍ക്ക്‌ എങ്ങിനെയാണ്‌ നാടും വീടും വിട്ട്‌ അതിര്‍ത്തി കടന്ന്‌ പോകാനാവുക? സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ നേരിട്ട്‌ മനസ്സിലാക്കി 300 കോടി രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന്‌ പ്രഖ്യാപിച്ചത്‌ ആശ്വസിക്കാവുന്നത്‌ തന്നെ. കിടപ്പാടങ്ങളും ജീവിത സമ്പാദ്യങ്ങളുമെല്ലാം വെന്തരിഞ്ഞമര്‍ന്നവര്‍ക്ക്‌ അല്‍പമെങ്കിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ്‌ പ്രഥമ പരിഗണനയെന്നും ഐക്യത്തിന്റെ സന്ദേശ വാഹകരായി സര്‍വ്വ പൗരന്മാരും മാറണമെന്നും പ്രധാനമന്ത്രി ഇവിടെ പ്രസ്ഥാവിച്ചിട്ടുണ്ട്‌. കലാപം രാജ്യ മുഖത്തേറ്റ കറുത്ത പാടാണെന്നും വംശഹത്യക്ക്‌ അന്ത്യം കുറിച്ച്‌ കൊണ്ട്‌ ഒരു രാജ്യമെന്ന മനോഭാവത്തിേക്കുയരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്‌.

സ്വാതന്ത്ര്യ ഇന്ത്യയില്‍ വംശീയ കലാപങ്ങള്‍ യാദൃശ്ചികമല്ല. ബോധപൂര്‍വ്വം നിഗൂഢമായ ലക്ഷ്യങ്ങളില്‍ നിന്നുടലെടുക്കുന്നതാണ്‌. വംശവെറിയും അധീശത്വമോഹവും സമം ചേര്‍ത്ത ചോരക്കൊതിയില്‍ നിന്നും വളര്‍ന്ന കലാപങ്ങള്‍ളൊക്കെയും ആസൂത്രിതമാണ്‌. കലാപത്തിന്റെ മറവില്‍ വര്‍ഗീയ കാര്‍ഡിളക്കി കളിക്കുന്ന ഹിന്ദുത്വ ഭീകരര്‍ ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഹവര്‍ത്വിത്ത സംസ്‌കാരത്തെയും കൊള്ളക്കൊടുക്കലുകളെയും പരസ്യമായി ചുച്ഛിക്കുകയാണ്‌. ഇന്ത്യയുടെ ഭരണഘടനയ്‌ക്കും സ്വാതന്ത്ര്യ ആശയ ലക്ഷ്യങ്ങള്‍ക്കും വിഘാതം നില്‍ക്കുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌.
സംഭവിച്ചതെല്ലാം അശുഭകരമാണെങ്കിലും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക്‌ കഴിയണം. ഇന്ത്യന്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചകത്ത്‌ കത്തിയിറക്കാന്‍ കാത്ത്‌ കഴിയുന്ന ദുഃശക്തികളെ തിരിച്ചറിയേണ്ടതുണ്ട്‌.

ന്യൂനപക്ഷത്തിന്‌ നേരെയുള്ള അപ്രതിരോധ്യമായ കയേറ്റങ്ങള്‍ രാഷ്‌ട്രത്തിന്റെ പല ഭാഗങ്ങളിലും ഇന്നും തുടരുകയാണെന്നാണ്‌ നമുക്ക്‌ അസം നല്‍കുന്ന പാഠം. ന്യായവും നീതിയുക്തവുമായ അവകാശങ്ങള്‍ കൊള്ളയടിക്കപ്പെട്ട്‌ നിസ്സഹായരായി കഴിയേണ്ടവരല്ല മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷം. അത്‌ ഇന്ത്യയുടെ ഭരണഘടനാ ശില്‍പികള്‍ അനുവദിക്കുന്നതുമല്ല. ഇന്ത്യയുടെ കരയുന്ന മതേതരത്വ `മത' ത്തിന്റെ കണ്ണീരൊപ്പാന്‍ പരസ്‌പര സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്വ ത്തിലൂടെയും നമുക്ക്‌ സാധിക്കണം. അതിന്‌ അസം ആവര്‍ത്തിക്കാരിക്കണം.
യു.വി. സാലിം കിളിനക്കോട്‌