വിദ്യാർഥി നേതാക്കൾക്ക് കോണ്‍ഗ്രസ് നേതൃത്വം മാന്യമായി ഇടപഴകാനുള്ള പരിശീലനം നൽകണം : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്


കോഴിക്കോട് : വിദ്യാർഥി നേതാക്കളുടെ പദപ്രയോഗങ്ങൾ സഭ്യമാക്കാനും, ബഹുസ്വര സമൂഹത്തിൽ ഇടപഴകാനുള്ള പരിശീലനം നൽകാനും കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്, കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലക്ക് കത്ത് നൽകി. ഒരു പ്രത്യേക സമുദായത്തിനെതിരെ ലഭിക്കുന്ന അവസരങ്ങളിൽ മുഴുവനും ആരോപണം ഉന്നയിക്കുന്ന കെ.എസ്.യു പ്രസിഡന്റിന്റെ ചിന്താ വൈകല്യം കൂടി ചികിത്സക്ക് വിധേയമാക്കണമെന്ന് ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. വിദ്യാർഥി സംഘടനകളെ വേണ്ട വിധത്തിൽ ബോധ വൽകരണം നടത്താൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയാതെ പോകുന്നത് ദുഃഖകരമാണ്. ഐക്യ രാഷ്ട്ര സഭയിൽ ശൈശവ വിവാഹ നിരോധന പ്രമേയത്തിൽ ഒപ്പ് വെക്കാതെ മാറി നിന്ന കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ ഗവണ്‍മെന്റിന്റെ നിലപാടും, 1999 ഡിസംബർ 10 ലെ പാർലമെന്റ് ശീതകാല സമ്മേളനത്തിൽ വിവാഹ പ്രായം 16 ആക്കണമെന്ന് ആവശ്യപ്പെട്ട രമേശ്‌ ചെന്നിത്തല അടക്കമുള്ള എം.പി മാരുടെ നിലപാടും, വിമർശിക്കാതെ ഈ വിഷയത്തിൽ നിയമപരമായ പോംവഴി ആരാഞ്ഞ മത നേതൃത്വത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണ്. മത സമൂഹത്തോട് ഇത് വരെ കോണ്‍ഗ്രസ് സ്വീകരിച്ച് പോന്ന നിലപാടിൽ മാറ്റമുണ്ടോ എന്നറിയേണ്ടതുണ്ടെന്നും ക്യാമ്പസ് വിംഗ് സൂചിപ്പിച്ചു. യോഗത്തിൽ സംസ്ഥാന ചെയർമാൻ സ്വാലിഹ് എൻ.ഐ.ടി അദ്ധ്യക്ഷത വഹിച്ചു. ഖയ്യൂം കടമ്പോട്, ഷബിൻ മുഹമ്മദ്‌, ജാബിർ മലബാരി, ജനറൽ കണ്‍വീനർ മുനീർ പി.വി, റാഷിദ് വേങ്ങര, സവാദ്, നിസാമുദ്ദീൻ, എന്നിവർ സംസാരിച്ചു.