ആത്മീയ സാഗരമായി അറഫസമ്മേളനം; ഹാജിമാർ ഇന്ന് മുസ്തലിഫയിലേക്ക്..

അറഫ: പാപമുക്തിയുടെ പാഥേയവുമായി ആഴിയുടെയും ആകാശത്തിന്റെയും അതിരുകള്‍ താണ്ടി പ്രപഞ്ചനാഥന്റെ വിളി കേട്ട് വിശ്വാസി ലക്ഷങ്ങളുടെ മഹാസംഗമത്തിന് പ്രപഞ്ചവിശുദ്ധിയുടെ മക്കയുടെ മണല്‍തരികള്‍ ഒരിക്കല്‍കൂടി ഹജ്ജ്കര്‍മത്തിന് സാക്ഷിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശുദ്ധിയുടെ വെണ്‍മപുരണ്ട ശുഭ്രവസ്ത്രമണിഞ്ഞെത്തിയ സ്ത്രീപുരുഷന്മാര്‍ അറഫയില്‍ ഒത്തുകൂടി. ഇസ്‌ലാമിക വിശ്വാസപ്രമാണത്തിന്റെ പഞ്ചശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കര്‍മം നിറവേറ്റി ആത്മസാഫല്യമടയാന്‍ എത്തിയവരുടെ മനം അപാരചൈതന്യം പകര്‍ന്നു. നട്ടുച്ചക്ക് ജ്വലിച്ചുനില്‍ക്കുന്ന സൂര്യനുതാഴെ ഭക്തിയുടെ മേലാപ്പ് മൂടിയ കൂടാരങ്ങളില്‍ ഉയര്‍ന്നുകേട്ടത് തല്‍ബിയത്ത് മന്ത്രവും മനമുരുകിയുള്ള പ്രാര്‍ഥനയും.