ജനസഹസ്രങ്ങള്‍ ഫൈസാബാദിനെ പാല്ക്കടലാക്കി ജാമിഅഃ നൂരിയ്യ അറബിക് കോളജ് സനദ്‌ദാന മഹാസമ്മേളനം സമാപിച്ചു

പട്ടിക്കാട് : നിറഞ്ഞൊഴുകിയ ശുഭ്രസാഗരത്തെ സാക്ഷിയാക്കി പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ് നാല്പതൊമ്പതാം വാര്‍ഷിക നാല്പത്തിഴേയാം സനദ്ദാന സമാപന മഹാസമ്മേളനത്തിന് പരിസമാപ്തി. നാടിന്റെ നാനാദിക്കുകളില്‍ നിന്നായി വൈകുന്നേരത്തോടെ ഒഴുകിയെത്തിയ പണ്ഡിതരും മതവിദ്യാര്‍ത്ഥികളും സാധാരണക്കാരുമടങ്ങുന്ന വന്‍ജനാവലി അക്ഷരാര്‍ത്ഥത്തില്‍ ഫൈസാബാദിനെ വീര്‍പ്പുമുട്ടിച്ചു.

നാലു നാള്‍ നീണ്ടുനിന്ന ഗഹനമായ ചര്‍ച്ചകള്‍ക്കും വിജ്ഞാനകുതുകികള്‍ക്ക് ആസ്വാദകരമായ പഠനസെഷനുകള്‍ക്കും ശേഷമാണ് വൈകുന്നേരത്തോടെ സമ്മേളനത്തിന് തുടക്കമായത്. നേരത്തെ മഗ്രിബ് നമസ്കാരത്തിന് അണിനിരന്ന ജനസഹസ്രങ്ങള്‍ ഫൈസാബാദിനെ പാല്‍ക്കടലാക്കിയിരുന്നു. 160 യുവപണ്ഡിതര്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് വേദിക്കു മുന്നിലെത്തിയത് ജാമിഅഃ നൂരിയ്യയുടെ അജയ്യമായ പണ്ഡിത ദൗത്യം പ്രതീകാത്മകമായി വിളിച്ചോതുന്നതായിരുന്നു.

ആറായിരത്തിലതികം മത പണ്ഡിതതരെ ശ്രഷ്ടിച്ച തെന്നിന്ത്യയിലെ ഉന്നത ഇസ്‌ലാംമത പഠന കലാലയമായ ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ പതിനായിരങ്ങള്‍ സാക്ഷിയാക്കി 49-ാം വാര്‍ഷിക 47-ാം സനദ്്ദാന സമ്മേളനത്തില്‍ മൌലവി ഫാസില്‍ ഫൈസി ബിരുദം വാങ്ങിയ 160 യുവപണ്ഡിതര്‍ കൂടി കര്‍മ്മവീഥിയിലേക്കിറങ്ങി. മത രംഗത്ത് സമുദായത്തിനു മുന്നേറാന്‍ ഒരു സ്ഥാപനത്തിന്റെ അനിവാര്യത പണ്ഡിതന്‍മാര്‍ തിരിച്ചറിഞ്ഞതാണ് ജാമിഅയുടെ പിറവിക്കു കാരണമായതെന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അറിവിന്റെ വക്താക്കളാവുകയാണ് വേണ്ടത്. ശരിയും തെറ്റും പഠിപ്പിച്ചു സമൂഹത്തിന്റെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. 160 ഫൈസിമാര്‍ക്കുള്ള ബിരുദ ദാനം ജാമിഅ പ്രസിഡന്റ്‌ പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത പ്രസിഡന്റ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്്‌ല്യാര്‍ പ്രാര്‍ത്ഥനയും മുഖ്യപ്രഭാഷണവും നടത്തി. ജാമിഅ സെക്രട്ടറി സാദിഖലി ശിഹാബ് തങ്ങള്‍, ജാമിഅ പ്രിന്‍സിപ്പല്‍ പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍, കോട്ടുമല ബാപ്പു മുസ്്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്്‌ല്യാര്‍, പി കെ പി അബ്ദുസലാം മുസ്്‌ല്യാര്‍, പി കെ എം സാദിഖ് മുസ്്‌ല്യാര്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജാമിഅ മില്ലിയ്യയിലെ പ്രഫ. ഡോ. അക്തര്‍ സിദ്ദീഖി, മക്ക ശരീഅത്ത് കോര്‍ട്ട് അംഗം ഹാനി അല്‍ ജുബൈര്‍, ജിദ്ദ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. അഹമ്മദ് സുലൈമാന്‍ സംസാരിച്ചു.  റഹ്മതുല്ലഹ് ഖാസിമി മൂത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍,  അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ എന്നിവര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ജാമിഅ ജനറല്‍ സെക്രട്ടറി സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ സ്വാഗതവും ടി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.