അസ്വസ്ഥമാകുന്ന മണ്ണും മനസ്സും: പാണക്കാട് സയ്യിദ് ബഷീര് അലി ശിഹാബ് തങ്ങള്

"ജനങ്ങളുടെ ചെയ്തികള്‍ കാരണമായി കരയിലും കടലിലും നശീകരണം വെളിപ്പെട്ടു'' എന്ന് വിശുദ്ധ ഖുര്‍ആന്‍, നന്മയുടെ വെളിച്ചം നഷ്ടപ്പെടുകയും തിന്മയുടെ കൂരിരുട്ട് ലോകത്തിന്റെ എല്ലാ വഴികളിലും ഇരുള്‍ പരത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മാനവികതയുടെയും നന്മയുടെയും സ്നേഹത്തിന്റെയും തിരിവെട്ടം അന്വേിക്കുകയാണ് നാം.  
ഭൂമിയും മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും നദികളും സമുദ്രങ്ങളും എല്ലാം വെല്ലുവിളികളെ നേരിടുകയാണ്. ഭൂമി അസ്വസ്ഥമാണ്; ആകാശ നീലിമക്ക് കളങ്കമേറ്റിരിക്കുന്നു. എല്ലാം മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണം.
മനുഷ്യവര്‍ഗം നാലു പതിറ്റാണ്ടിനിടയില്‍ നാല്‍പ്പത് നൂറ്റാണ്ടിന്റെ ഭൗതികവും സാങ്കേതികവുമായ പുരോഗതി നേടിയിട്ടുണ്ട്. എന്നിട്ടും മനുഷ്യ ജീവിതം സ്വസ്ഥവും ആഹ്ലാദദായകവും മാനുഷികവുമാക്കാന്‍ കഴിഞ്ഞില്ല. സാങ്കേതിക വികാസവും പുരോഗതിയായി ഭവിക്കുന്നുവോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വിസ്ഫോടനത്തോടൊപ്പം കുറ്റകൃത്യങ്ങളുടെ തോതും വര്‍ദ്ധിക്കുന്നു. ശാസ്ത്രീയ മുന്നേറ്റം മതകീയ സാംസ്ക്കാരിക മൂല്യങ്ങളെ അവമതിക്കാനിടയാക്കിയതാവാം കാരണം. ദൈവമില്ല എന്ന് വാദിക്കുകയും ശാസ്ത്രത്തെയും യുക്തിയെയും ദൈവമായി കാണുകയും ചെയ്തതാണ് മനുഷ്യകുലത്തിന് പറ്റിയ തെറ്റ്.
ആകാശഭൂമികളും വായുവും വെള്ളവും കാറ്റും വെളിച്ചവും പൂക്കളും സുഗന്ധവും സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തെ വിസ്മരിക്കുകയെന്നത് സകല വീഴ്ചകളുടെ ആരംഭവും എല്ലാ ദുരന്തങ്ങളുടെയും കാരണവുമാണ്. മനുഷ്യന്‍ അല്‍ഭുതകരമായ ദൈവ സൃഷ്ടിയാണ്. "ആരെങ്കിലും സ്വത്വത്തെ അറിഞ്ഞാല്‍ അവന്‍ ദൈവത്ത അറിഞ്ഞു'വെന്ന് വിശുദ്ധ നബി അരുള്‍ ചെയ്യുന്നു. ദിവ്യമായ സര്‍ഗപ്രതിഭയില്‍ നിന്നേ മനുഷ്യന് ഉദയം ചെയ്യാനാകൂ. "നാം മനുഷ്യനെ ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചു. പിന്നെ അവന്റെ ചെയ്തികള്‍ അവനെ അധമരില്‍ അധമനാക്കി തരം താഴ്ത്തി'യെന്ന് വിശുദ്ധ ഖുര്‍ആന്‍. മനുഷ്യത്വത്തിന്റെ സമ്പൂര്‍ണ്ണത സാധ്യമാവുക ആകാശങ്ങള്‍ക്കപ്പുറമുള്ള ലോകത്തേക്ക് അവന്‍ എത്തിനോക്കുമ്പോഴാണ്. നികൃഷ്ടത മൃഗങ്ങളെക്കാള്‍ നിപതിക്കുമ്പോഴും.
മനുഷ്യന്‍ മൃഗത്തെക്കാള്‍ തരംതാഴുന്നുവോ എന്ന് ഭയപ്പെട്ടുപോകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മൃഗങ്ങളെ നാണിപ്പിക്കുന്ന ലൈംഗികാഭാസങ്ങളും കുറ്റകൃത്യങ്ങളും അധികരിക്കുന്നു. വിവേകത്തെ വികാരം കീഴ്പ്പെടുത്തുന്നത് കൊണ്ടാണിത്. പീഡനവും പിടിച്ചുപറിയും മോഷണവും വഞ്ചനയും റിപ്പോര്‍ട്ട് ചെയ്യാതെ ഒരു ദിവസം പോലും കേരളം കടന്നുപോകുന്നില്ല. ഭൂമിയുടെ സന്തുലിതാവസ്ഥയെ വരെ ബാധിക്കുന്ന തരത്തിലേക്ക് മനുഷ്യരുടെ ചെയ്തികള്‍ അതിരുകടക്കുന്നു.
തത്വചിന്തകനായ ഡയോജനീസ് ഏതന്‍സിലൂടെ നട്ടുച്ചക്ക് ചൂട്ടും തെളിച്ച് മനുഷ്യനെ തേടി യാത്ര തിരിച്ച കഥയുണ്ട്. മനുഷ്യത്വം വറ്റിപ്പോയ ഈ യുഗത്തില്‍ ഒരു മനുഷ്യനെ കണ്ടെത്തുക ഏറെ പ്രയാസകരമായിട്ടുണ്ട്. നാം ഒരുപാട് മനുഷ്യരെ കാണുന്നു പക്ഷേ ഒറ്റ മനുഷ്യനെയും കാണുന്നില്ല. മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പാണ് പുതു ലോകപ്പിറവിക്ക് വേണ്ടത്. മനുഷ്യനെ കണ്ടെത്തുമ്പോള്‍ നന്മയെ കണ്ടെത്തുന്നു, സ്നേഹത്തെ കണ്ടെത്തുന്നു, ധര്‍മ്മത്തെ കണ്ടെത്തുന്നു, ഒടുവില്‍ ദൈവത്തെ കണ്ടെത്തുന്നു. മനുഷ്യത്വം നഷ്ടപ്പെടുമ്പോള്‍ ഇതെല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു.
മനുഷ്യന്റെ ക്രൂരമായ ഇടപെടലുകള്‍ ഭൂമിയും ഭൂമിക്കു മുകളിലുള്ളതും ആകാശവും അതിനു താഴെയുള്ളതുമെല്ലാം വിഷലിപ്തമാക്കിയിരിക്കുന്നു. അവന്റെ അതിക്രമങ്ങളാണ് പ്രകൃതിയുടെ മനോഹാരിത തകര്‍ത്തത്. കൊതിയും അത്യാഗ്രഹങ്ങളുമാണ് കാടുകള്‍ നശിപ്പിച്ചതും പുഴകള്‍ വറ്റിച്ചതും സമുദ്രങ്ങളില്‍ വിഷം കലരാനിടയാക്കിയതും. അവന്റെ ചെയ്തികളാണ് കിളികളുടെ കളകൂജനങ്ങളെ നിശ്ശബ്ദമാക്കിയത്. തന്റെ ഉടപ്പിറപ്പുകളെ പോലും വഞ്ചിക്കുന്നവനാണ് മനുഷ്യന്‍. ചിലപ്പോള്‍ ഉമ്മയെ പോലും കളങ്കപ്പെടുത്തും, പിതാവിനെ കൊലപ്പെടുത്തും, ഇങ്ങനെയുള്ളൊരു കാലത്ത് നല്ല മനുഷ്യരാവുക എന്നതാണ് മഹത്തരം. നല്ല മനുഷ്യര്‍ നല്ല ലോകം പണിയും.
ഇന്ന് സമൂഹത്തെ ഏറ്റവും അസ്വസ്ഥമാക്കുന്നത് നമ്മുടെ യുവതയാണ്. നാടിന്റെ നെടുന്തൂണുകളാവേണ്ടവര്‍ തിന്മയുടെ അച്ചുതണ്ടുകളാകുന്നു. യുവാക്കള്‍ യുഗശില്‍പ്പികള്‍ എന്നാണ് പറയാറ്. യുഗങ്ങളുടെ ചരിത്രം നിര്‍മ്മിച്ചത്, ആ കാലഘട്ടങ്ങളിലെ യുവത്വമായിരുന്നു. ക്രിയാത്മകതയുടെ ചോരത്തിളപ്പാണ് അവരെ സാമൂഹിക മാറ്റങ്ങള്‍ക്ക് സഹായിച്ചത്. പക്ഷേ, നിഷ്ക്രിയത്വമാണ് ഇന്നിന്റെ യൗവ്വനത്തെ വഴി നടത്തുന്നത്. പിടിച്ചുപറിക്കാരും മോഷ്ടാക്കളും കൊലപാതകികളും മദ്യപന്‍മാരും തെമ്മാടികളുമായി അറിയപ്പെടുന്നതില്‍ ലജ്ജയില്ലാത്തവരായി മാറി നമ്മുടെ യുവാക്കള്‍. യുവത്വത്തിന്റെ മാര്‍ഗഭ്രംശം സമൂഹത്തിന്റേതു കൂടിയാണെന്ന ഗൗരവതരമായ ആലോചനകളാണ് ഇപ്പോള്‍ അധികാരികളെയും മതനേതൃത്വത്തെയും നയിക്കേണ്ടത്.
വര്‍ത്തമാന യുവതയെ വഴിതെറ്റിച്ചത് നാഗരികതയുടെ സൗകര്യങ്ങളാണ്. മുതലാളിത്തത്തിന്റെ പുകച്ചുരുളുകളിലും ചഷകങ്ങളിലും ആറാടി ജീവിതം ആസ്വദിക്കാനാണ് ആധുനിക യുവത കൊള്ളയും കൊലയും നടത്തുന്നത്. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട ഒട്ടുമിക്ക യുവാക്കളുടെയും മനോഭാവം ഇതായിരുന്നുവെന്ന് അന്വേണങ്ങള്‍ തെളിയിക്കുന്നു. ജീവിതം മതിവരുവോളം നുകരുക എന്ന ഒറ്റ കാര്യത്തിനു വേണ്ടിയായിരുന്നു എല്ലാം ചെയ്തുകൂട്ടിയത്. സ്നേഹ വായ്പ്പുകളും പരസ്പര ധാരണയും നിലനില്‍ക്കുന്ന സമൂഹങ്ങള്‍ക്കേ നാശത്തെ അതിജയിക്കാന്‍ സാധിക്കൂ. പരസ്പര ധാരണ സാധ്യമാകാത്തതു കൊണ്ടാണ് മുല്ലപ്പെരിയാര്‍ പ്രശ്നം പോലും പരിഹരിക്കപ്പെടാതെ പോകുന്നത്. പരസ്പര ധാരണയുടെ സംസ്കാരം വളരാത്തതു കൊണ്ടാണ് ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് അധിനിവേശം നടത്തുന്നത്. സ്വാമി വിവേകാനന്ദന്‍ സ്നേഹത്തെ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്: ""നമ്മുടെ മുഴുവന്‍ ചേതനകളെയും മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാനുള്ള ഉല്‍ക്കടമായ സ്നേഹശക്തിയാണ് നമുക്ക് വേണ്ടത്. ത്യാഗവും നിരന്തരമായ കൊടുതിയുമാണത്. കൊടുക്കുന്നത് പല മടങ്ങായി തിരിച്ചുവരും. നിരന്തരം കൊടുത്തു കൊണ്ടേയിരിക്കണം. ജീവിതം മുഴുവന്‍ ഈ ദാനമാണെന്നറിയുക'' ഈ സ്നേഹം സാക്ഷാല്‍കരിക്കപ്പെടുന്നുവെങ്കില്‍ പിന്നെ ദാരിദ്രyമെന്ന വെല്ലുവിളിയെ അതിജയിക്കാനാകും, ഭയത്തില്‍ നിന്നുള്ള മോചനം സാധ്യമാകും.
ജനസാമാന്യത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തേണ്ട ഗുരുവര്യര്‍ പോലും വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന വില കുറഞ്ഞ മനുഷ്യരാകുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈയടുത്ത കാലത്തായി നാം ഉണരുന്നത്. ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വികാരത്തെ നിയന്ത്രിച്ച് മനുഷ്യരെ വിവേകശാലികളും ക്ഷമാശീലരുമാക്കുകയാണ് ഗുരുനാഥരുടെ കര്‍ത്തവ്യം. മുന്നോട്ടുള്ള വഴികളിലെ വഴിവിളക്കുകളാണവര്‍. ഗുരു എന്നാല്‍ ഇരുട്ടിന്റെ ശത്രു എന്നാണര്‍ത്ഥം. അവര്‍ കൂരിരുട്ടിന്റെ ആത്മ മിത്രങ്ങളാവുന്നു എന്നു വരികില്‍ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും.
മനുഷ്യന്‍ മനുഷ്യനെയും ഇതര ജീവികളെയും മനസ്സിലാക്കുന്ന സംസ്കാരമാണ് നമുക്കു വേണ്ടത്. ഭൗതിക നാഗരികതക്ക് അതിന് കഴിയില്ല. ആത്മികതയിലൂന്നിയ പുരോഗതിക്ക് മാത്രമേ മാനുഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ. സ്വത്വബോധം വീണ്ടെടുക്കുക എന്നതു തന്നെയാണ് രക്ഷക്കുള്ള മാര്‍ഗം. അതിന് കുറുക്കുവഴികളൊന്നുമില്ല. സ്വത്വബോധമുള്ള സമൂഹത്തിനു മാത്രമെ ജീവസ്സുറ്റതായി നിലനില്‍ക്കാന്‍ അവകാശമുള്ളൂ. ആത്മികവെളിച്ചവും അതുവഴി ദൈവത്തിലേക്കുള്ള പ്രയാണവും ദുര്‍ഘട വഴികളില്‍ നമുക്ക് രക്ഷയും അഭയവും പ്രദാനം ചെയ്യും. ""ആര് ആത്മാവിനെ സംസ്കരിച്ചു അവന്‍ വിജയിച്ചു. ആര് ആത്മാവിനെ ദുഷിപ്പിച്ചു അവന്‍ പരാജയപ്പെട്ടു'' (വി.ഖു.)