നിസ്കാരം: തൗഹീദിന്റെ ആത്മിക സ്പര്ശം

ശരീരംകൊണ്ട് നിര്‍വഹിക്കാവുന്ന കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷഠമായ നിസ്‌കാരമാണ് ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള ഏറ്റവും നല്ല ഉപാധി. മരണശേഷം ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നതും നരകാവകാശികളായ സത്യനിഷേധികള്‍ക്കെതിരെ നിരത്തപ്പെടുന്ന ചാര്‍ജ്ജ് ഷീറ്റില്‍ ഒന്നാമത്തെ അപാകതയും നിസ്‌കാരം തന്നെ. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മുഖമുദ്രയായി ഗണിക്കപ്പെടുന്നത് നിസ്‌കാരമായതുകൊണ്ടു തന്നെ അതില്‍ ഉപേക്ഷ വരുത്തുന്നവന്‍ ഭൗതിക മാനദണ്ഡങ്ങളനുസരിച്ച് മതത്തിന് പുറത്താണെന്ന് ഒരു വിഭാഗം പണ്ഡിതാര്‍ പറഞ്ഞിരിക്കുന്നു. നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: ''വിശ്വാസിയുടെയും നിഷേധിയുടെയും ഇടയിലുള്ള അന്തരം നിസ്‌കാരവര്‍ജ്ജനയാണ്''. ബോധപൂര്‍വ്വം നിസ്‌കാരമുപേക്ഷിക്കുകയും പ്രസ്തുത നീക്കത്തിലുറച്ചുനില്‍ക്കുകയും ചെയ്യുന്നവനെ കഴുത്തറുത്ത് കൊല്ലാമെന്നാണ് വിധി. ഒരു പ്രദേശത്തിന്റെ ഇസ്‌ലാമിക ചൈതന്യം വിലയിരുത്ത പ്പെടുന്നത് അന്നാട്ടിലെ സംഘം ചേര്‍ന്നുള്ള നിസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ്.
അല്ലാഹുവിന്റെ ഭൂമിയില്‍ ജീവിക്കുന്ന നമ്മുടെ അന്നവും വെള്ളവും വായുവും എല്ലാം അവന്റേതാണ്. നമ്മെ സൃഷ്ടിച്ചതും ബുദ്ധിശേഷിയും അംഗ സൗഭാഗ്യവും കനിഞ്ഞതും അവന്‍ തന്നെ. പ്രതിദിനം ഇരുപത്തിനാല് മണിക്കൂര്‍ നമ്മുടെ ജീവിത വ്യവഹാരങ്ങള്‍ക്ക് വേണ്ടി അനുവദിച്ചതില്‍ കേവലം അഞ്ചോ പത്തോ മിനിറ്റ് അവന് ആരാധന ചെയ്യാന്‍ നീക്കിവെക്കാനാവശ്യപ്പെടുമ്പോള്‍ അതിനു തയ്യാറാവാത്തവനും അതില്‍ കൃത്യവിലോപം കാണിക്കുന്നവനും എത്രവലിയ ധിക്കാരിയും മഹാപാതകിയുമാണ്. ഇതുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് നിസ്‌കാരമുപേക്ഷിച്ചവനു നല്‍കുന്ന ശിക്ഷയുടെ പ്രാധാന്യം നമുക്ക് ബോധ്യമാവുന്നത്.
ബുദ്ധിയുള്ള ഏതൊരാള്‍ക്കും പ്രായപൂര്‍ത്തി എത്തുന്നതോടെ നിസ്‌കാരം ഉപേക്ഷിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. വേണ്ടപോലെ നിന്ന് നിസ്‌കരിക്കാന്‍ കഴിയാത്തവന് ഇരുന്നോ കിടന്നോ കണ്ണുകൊണ്ട് ആംഗ്യംകാണിച്ചോ നിസ്‌കാരം നിര്‍വ്വഹിക്കാവുന്നതാണ്. എന്നാല്‍ ബുദ്ധിസ്ഥിരമല്ലാത്തവനോ ആര്‍ത്തവമുള്ളവള്‍ക്കോ നിസ്‌കാരം നിര്‍ബന്ധമില്ല. ഉറക്കം, മറവി തുടങ്ങി സ്വീകാര്യമായ കാരണങ്ങളാല്‍ നിസ്‌കാരം നഷ്ടപ്പെട്ടവന് ആവുന്നത്ര വേഗം അതു നിര്‍വഹിച്ചുവീട്ടണം. നിസ്‌കാരത്തിന്റെ പുറം വ്യവസ്ഥാപിതവും ക്രമബദ്ധവുമാണ്. അകം ഭക്തിസാന്ദ്രവും വിനയ നിര്‍ഭരവും.